യേശു മുപ്പതു വയസ്സ് വരെ എവിടെ ആയിരുന്നു?

12 വയസ്സിനും 30 വയസ്സിനു ഇടയിൽ യേശു സ്വന്തം നാട്ടിൽ തന്നെ ഉണ്ടായിരുന്നു എന്നു തന്നെയാണ് ഭൂരിഭാഗം ക്രൈസ്തവ വിശ്വാസികളും കരുതിപ്പോരുന്നത്. എന്നാൽ ഈ കാലഘട്ടത്തിൽ അദ്ദേഹം ദേശാടനത്തിലായിരുന്നുവെന്നും കരുതുന്നവരുണ്ട്.
യേശു ഗലീലിയിൽ തന്നെ ഉണ്ടായിരുന്നു ! അധികം ആരാലും അറിയപ്പെടാതെ യേശു ഗലീലിയിൽ തന്നെ ഉണ്ടായിരുന്നു എന്ന വാദങ്ങളും ബൈബിളിൽ നിന്ന് പ്രബലമാണ്.

1. അമ്മയുടെ ഒപ്പം

ലൂക്കോ.2:51 “പിന്നെ അവൻ അവരോടുകൂടെ ഇറങ്ങി, നസറെത്തിൽ വന്നു അവർക്കു കീഴടങ്ങിയിരുന്നു. ഈ കാര്യങ്ങള് എല്ലാം അവന്റെ അമ്മ ഹൃദയത്തിൽ സംഗ്രഹിച്ചു.”

12 വയസ്സ് മുതൽ യേശുക്രിസ്തു നസറേത്തിൽ തൻറെ മാതാപിതാക്കൾക്ക്‌ കീഴടങ്ങിയിരുന്നു എന്ന് ബൈബിൾ പറയുന്നു. എങ്ങോട്ടെങ്കിലും യേശുക്രിസ്തു പോയതായി ബൈബിളിൽ പറഞ്ഞിട്ടുമില്ല.

2. പതിവായി നസ്രത്തിലെ സിനഗോഗിൽ പോകുന്ന വ്യക്തി

ലൂക്കോ.4:16 : യേശു താൻ വളർന്ന സ്ഥലമായ നസറത്തിൽ വന്നു. പതിവുപോലെ ഒരു സാബത്തുദിവസം അവൻ അവരുടെ സിനഗോഗിൽ പ്രവേശിച്ച് വായിക്കാൻ എഴുന്നേറ്റുനിന്നു.

“അവൻ വളർന്ന സ്ഥലമായ നസറത്തിൽ” എന്ന് വളരെ വ്യക്തമായിത്തന്നെ പറഞ്ഞിരിക്കുന്നു. മാത്രമല്ല, “പതിവുപോലെ ഒരു സാബത്തുദിവസം അവൻ അവരുടെ സിനഗോഗിൽ” എന്നും പറഞ്ഞിരിക്കുന്നു. പതിവായി ചെയ്യുന്ന ഒരു കാര്യമായിട്ടാണ് അത് പറഞ്ഞിരിക്കുന്നത്. അതുവരെ നാട്ടിൽ ഇല്ലാതിരുന്ന ആൾ ആയിരുന്നെങ്കിൽ “തൻറെ പതിവ്‌ പോലെ” എന്നെഴുതുകയില്ല.

3. അറിവിൽ ആശ്ചര്യം

യോഹ.7:14,15 “പെരുനാൾ പാതി കഴിഞ്ഞശേഷം യേശു ദൈവാലയത്തിൽ ചെന്നു ഉപദേശിച്ചു. വിദ്യാഭ്യാസം ചെയ്യാത്ത ഇവൻ ശാസ്ത്രം അറിയുന്നതു എങ്ങനെ എന്നു യെഹൂദന്മാർ പറഞ്ഞു ആശ്ചര്യപ്പെട്ടു”

12 വയസ്സു മുതൽ 30 വയസ്സ് വരെ തങ്ങളുടെ ഇടയിൽ ഇല്ലാതിരുന്ന ഒരാളെക്കുറിച്ച് അവർക്കങ്ങനെ ആശ്ചര്യപ്പെടെണ്ടി വരില്ല. മാത്രമല്ല, അങ്ങനെ വേറെ എവിടെയെങ്കിലും പോയ ഒരാൾ ആയിരുന്നു യേശു എങ്കിൽ അവർ പറയുന്നത്: “ഇവൻ എവിടെയൊക്കെയോ പോയി എന്തൊക്കെയോ പഠിച്ചു വന്നിരിക്കുന്നു” എന്നായിരിക്കും!

4. തങ്ങളുടെ ഒപ്പം ഉണ്ടായിരുന്നവൻ

“അവൻ അവിടെ നിന്നു പുറപ്പെട്ടു, തൻറെ പിതൃനഗരത്തിൽ ചെന്നു; അവൻറെ ശിഷ്യന്മാരും അനുഗമിച്ചു. ശബ്ബത്തായപ്പോൾ അവൻ പള്ളിയിൽ ഉപദേശിച്ചുതുടങ്ങി; പലരും കേട്ടു വിസ്മയിച്ചു: ഇവന്നു ഇവ എവിടെനിന്നു? ഇവന്നു കിട്ടിയ ഈ ജ്ഞാനവും ഇവൻറെ കയ്യാൽ നടക്കുന്ന വീര്യപ്രവൃത്തികളും എന്തു? ഇവൻ മറിയയുടെ മകനും യാക്കോബ് യോസെ, യൂദാ, ശിമോൻ എന്നവരുടെ സഹോദരനുമായ തച്ചനല്ലയോ? ഇവൻറെ സഹോദരികളും ഇവിടെ നമ്മോടു കൂടെ ഇല്ലയോ എന്നു പറഞ്ഞു അവങ്കൽ ഇടറിപ്പോയി” (മർക്കോസ്.6:1-3)

ഇവിടെയും ജനം അത്ഭുതപ്പെടുകയാണ്. തങ്ങളുടെ ഇടയിൽ ആശാരിപ്പണി ചെയ്തു നടന്ന ചെറുക്കൻ ആണ് ഇത്രേം വല്യ വല്യ കാര്യങ്ങൾ പറയുന്നത് എന്നാണ് അവർ അത്ഭുതപ്പെടുന്നത്. യേശുക്രിസ്തു പുറത്ത് എവിടെയെങ്കിലും പോയിട്ട് വന്ന ആളായിരുന്നെങ്കിൽ ഒരിക്കലും ജനം അങ്ങനെ അത്ഭുതപ്പെടുകയില്ല. തങ്ങൾക്കു ശരിക്കും അറിയാവുന്ന, തങ്ങളുടെ കൂടെ ഉണ്ടായിരുന്ന ഒരാൾ ആയതുകൊണ്ടാണ് അവർ അത്ഭുതപ്പെട്ടത്.

******************************************************************************************************

യേശുവിൻ്റെ പന്ത്രണ്ട് വയസ്സു മുതൽ മുപ്പത് വയസ്സു വരെയുള്ള കാലത്തെക്കുറിച്ച് ബൈബിളിൽ വിവരങ്ങളൊന്നും ഇല്ലെന്നാണ് ബൈബിൾ വിരോധികൾ കരുതുന്നത്. 19-ാം നൂറ്റാണ്ടിന്റെ അവസാന ദശകത്തിൽ നിക്കോളസ് നൊട്ടൊവിച്ച് (Nicolas Notivitch) എന്ന റഷ്യൻ യാത്രികൻ രചിച്ച The Unknown Life of Jesus Christ എന്ന കൃതിയിലൂടെയാണ് യേശുവിന്റെ ഇന്ത്യാ ജീവിതത്തെക്കുറിച്ചുള്ള നുണക്കഥയ്ക്ക് ഏറെ പ്രചാരവും പ്രസിദ്ധിയും ലഭിച്ചത്. ഇന്ത്യയിലെത്തിയ നൊട്ടൊവിച്ച് കാലൊടിഞ്ഞ് ബുദ്ധാശ്രമത്തീൽ ചികിത്സയിൽ ആയിരിക്കുമ്പോൾ, യേശുവിന്റെ ഇന്ത്യാ സന്ദർശനത്തെ കുറിച്ചുള്ള ബുദ്ധമത ലിഖിതങ്ങൾ വായിച്ചു കേട്ടുവെന്നുമാണ് ആ കഥ. തുടർന്ന് താൻ നാട്ടിൽ പോയി 1890-ൽ പുസ്തകമെഴുതി പ്രസിദ്ധീകരിച്ചു. അടുത്തത്, നൊട്ടൊവിച്ചിന്റെ സമകാലികനായിരുന്ന ഇസ്ലാമിലെ അഹമദിയ്യ പ്രസ്ഥാനത്തിൻ്റെ സ്ഥാപകനായ മിർസ ഗുലാം അഹമദ് (1835-1908) ആണ്. 1890-ൽ തന്നെയാണ് ‘മസീഹ് ഹിന്ദുസ്ഥാൻ മേം’ (യേശു ഇന്ത്യയിൽ) എന്ന പുസ്തകം ടിയാനും പ്രസിദ്ധീകരിച്ചത്. അതിൽ പറയുന്നത്; യേശു ക്രൂശിൽ മരിക്കാതെ രക്ഷപെട്ട് കാശ്മീരിൽ വന്നെന്നും, 120 വയസ്സുവരെ ജീവിച്ചശേഷം മരിച്ച്, കശ്മീരിലെ കാന്യാറിലുള്ള യൂസ് അസഫിന്റെ കബറിടത്തിൽ അടക്കപ്പെട്ടെന്നുമാണ് കഥ. വേറൊരണ്ണം ലെവി.എച്ച്. ഡൗലിംഗ് 1908-ൽ പ്രസിദ്ധീകരിച്ച The Aquarian Gospel of Jesus Christ എന്ന ഗ്രന്ഥമാണ്. അതിൽ പറയുന്നത്; യേശു തന്റെ അജ്ഞാത വർഷങ്ങളിൽ ഇന്ത്യ, ടിബറ്റ്, പേർഷ്യ, അസ്സിറിയ, ഗ്രീസ്, ഈജിപ്റ്റ് എന്നീ രാജ്യങ്ങളിൽ സന്ദർശനം നടത്തിയതായാണ്. ബൈബിളുമായി പുലബന്ധംപോലും ഇല്ലാത്തവവർക്കേ ഇങ്ങനെയുള്ള നുണകൾ പ്രചരിപ്പിക്കുവാൻ കഴിയൂ. യേശുവിൻ്റെ പന്ത്രണ്ടു വയസ്സുമുതൽ മപ്പതു വയസ്സു വരെയുള്ള അഥവാ, പരസ്യശുശ്രൂഷയുടെ കാലംവരെയുള്ള വളരെയേറെ വിവരങ്ങളില്ലെങ്കിലും, ഒരു സത്യാന്വേഷകന് ഗ്രഹിക്കാൻ വേണ്ടതിലും അധികം തെളിവുകൾ ബൈബിളിലുണ്ട്.

ബൈബിൾ നുറുങ്ങുകൾ

വെട്ടുക്കിളി

വെട്ടുക്കിളി എന്ന് കേട്ടാൽ വിളകൾ നശിപ്പിക്കുന്ന ഷഡ്‌പദത്തെയാണല്ലോ ഓർമ്മ വരുന്നത്. വലിയ കൂട്ടങ്ങ​ളാ​യി ദേശാ​ടനം നടത്തുന്ന ഒരുതരം പുൽച്ചാ​ടി. മോശ​യു​ടെ നിയമ​ത്തിൽ ഭക്ഷ്യ​യോ​ഗ്യ​മായ, ശുദ്ധി​യുള്ള ഒരു ജീവി​യാ​യി ഇതിനെ പട്ടികപ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. ലേവ്യപുസ്തകം – 11:22. പോകുന്ന വഴിയി​ലു​ള്ളതെ​ല്ലാം തിന്നു​തീർക്കുന്ന വെട്ടി​ക്കി​ളി​ക്കൂ​ട്ടം ഒരു ബാധ​പോലെ​യാണ്‌; അതു വരുത്തിവെ​ക്കുന്ന നാശനഷ്ടം വളരെ വലുതാ​ണ്‌.

എന്നാൽ വെട്ടുക്കിളി എന്ന പേര് ഒരു മരത്തിനും ഉണ്ടെന്നറിയുമ്പോൾ കൗതുകം തോന്നാം. ഈ ഷഡ്പദത്തിന്റെയും വൃക്ഷത്തിന്റെയും ഇംഗ്ലീഷ് പേര് ‘ലോക്കസ്റ്റ്’ എന്നാണ്. ബീൻസ് പോലുള്ള കായ്കൾ എട്ടിഞ്ചു വരെ നീളം വരും. കട്ടിയുള്ള പുറന്തോടിനുള്ളിൽ വിത്തുകളെ പൊതിഞ്ഞിരിക്കുന്ന മാംസളമായ ഭാഗം നല്ല സ്വാദുള്ളതും പോക്ഷക മൂല്യമുള്ളതാണ്. ഈ വൃക്ഷത്തിന്റെ കായ്കളെ ‘ജോൺസ് ബ്രെഡ്’ എന്നും അറിയപ്പെടുന്നുണ്ടു. ഈ വെട്ടുക്കിളി അതിന്റെ പേരിന്റെ പ്രത്യേകത മൂലം പലപ്പോഴും തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്.

മർക്കൊസ് – 1:6 ൽ യോഹന്നാനോ ……. വെട്ടുക്കിളിയും കാട്ടുതേനും ഉപജീവിച്ചും പോന്നു എന്ന് കാണുന്നു. ബൈബിൾ ജ്ഞാനികളുടെയിടയിൽ ഇവിടെ പറയുന്ന ‘വെട്ടുക്കിളി’ ഈ മരത്തിന്റെ കായ്കളെപ്പറ്റിയാണ് എന്നും പഠിപ്പിക്കുന്നവരുണ്ട്.

🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇

വാളവര

ലൂക്കോസ് 15:16 ൽ മുടിയനായപുത്രൻ കഠിനമായ വിശപ്പുമൂലം പന്നികൾക്ക് നൽകുന്ന വാളവരയെങ്കിലും തിന്നുവാൻ ആഗ്രഹിച്ചുവെങ്കിലും അവനു ലഭിച്ചില്ല എന്ന് കാണുന്നു. മലയാളികൾക്ക് പരിചിതമായ വാളവര വീതിയുള്ള ഒരിനം പയറാണ്. പയറിന്റെ കുടുംബത്തിൽ തന്നെ പെട്ടതും ഇംഗ്ലീഷ് പരിഭാഷയിൽ ‘കാരോബ്‌ പോഡ്’ എന്നറിയപ്പെടുന്നതുമായ ഫലമാണ് വാളവര. അമ്പതു അടിവരെ ഉയരത്തിൽ വളരുന്ന ഈ വൃക്ഷത്തിൽ എട്ടു ഇഞ്ചു വരെ നീളത്തിലുള്ള കായ്കൾ ഉണ്ടാകുന്നു. ഇതിന്റെ പുറന്തോട് പൊളിച്ചു പന്നികൾക്കു ഭക്ഷണമായി കൊടുക്കാറുണ്ട്. വലിയ സാമ്പത്തിക ശേഷിയില്ലാവരുടെ ഭക്ഷണവുമാണിത്. ഈ കായ്കൾ ശേഖരിച്ചു ഉണക്കി സൂക്ഷിച്ചു മനുഷ്യർക്കും വളർത്തുമൃഗങ്ങൾക്കും ഭക്ഷണമായി ഉപയോഗിക്കുന്നു.

ബൈബിളിൽ വാളവര എന്ന വാക്ക് ഇവിടെ മാത്രമേ കാണുന്നുള്ളൂ.

വാളവരയെപ്പറ്റിയുള്ള ഒരു ക്വിസ് ആണ് താഴെ കൊടുക്കുന്നത്.

“ഞാൻ ഒരു ഭക്ഷണം ആണ്. മലയാളത്തിൽ എനിക്ക് നാല് അക്ഷരം ഉണ്ട്. എന്റെ പേര് ബൈബിളിൽ പറയുന്നു. ആദ്യത്തെ രണ്ട് അക്ഷരം ചേരുമ്പോൾ ഒരു മൽസ്യത്തിന്റ പേര് ആണ്. ഒന്നും, മൂന്നും അക്ഷരം ചേരുമ്പോൾ നമ്മുടെ വീട്ടിലെ കൊച്ചു കുഞ്ഞുങ്ങളെ ആ പേരിൽ വിളിക്കും. മൂന്നും നാലും അക്ഷരം ചേരുമ്പോൾ ചില ബുക്ക്‌കളിൽ കാണാം:. ഞാൻആരു? ഉത്തരം : വാളവര.

🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇

“സേലാ‌” എന്നാൽ എന്താണ് അർഥം

സങ്കീർത്ത​ന​ങ്ങ​ളി​ലും ഹബക്കൂ​ക്കി​ലും കാണുന്ന ഒരു സാങ്കേ​തി​ക​പദം. സംഗീ​ത​വു​മാ​യോ ആലാപ​ന​വു​മാ​യോ ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു. പാട്ടി​ലോ സംഗീ​ത​ത്തി​ലോ രണ്ടിലും ​കൂടെ​യോ ഉള്ള ഒരു ചെറിയ നിറു​ത്ത​ലി​നെ ഇത്‌ അർഥമാ​ക്കിയേ​ക്കാം. നിശ്ശബ്ദ​മാ​യി ധ്യാനി​ക്കാ​നോ തൊട്ടു​മുമ്പ്‌ പ്രകടി​പ്പിച്ച വികാ​ര​ഭാ​വം എടുത്തു​കാ​ണി​ക്കാ​നോ വേണ്ടി​യാ​കാം ഈ നിറുത്തൽ.

സങ്കീർത്തനങ്ങൾ വായിക്കുമ്പോൾ ഈ പദം വായിക്കേണ്ട ആവശ്യമില്ല. കാരണം ഇത് എബ്രായ സംഗീതത്തിലെ പാട്ടുകാർക് മാർഗ്ഗനിർദ്ദേശം കൊടുക്കുവാനുള്ള ഒന്നാണ്. ബൈബിളിലുള്ള ഗദ്യ വിവരണ പുസ്തകങ്ങളിൽ ഒരിടത്തും സേലാ‌ എന്ന് കാണുന്നില്ല. സാവധാനത്തിൽ താളമേളങ്ങൾ കൊട്ടാനോ ഉറക്കെ പാടാനോ മറ്റോ കൊടുത്ത നിർദ്ദേശമായിരിക്കണം. നാം വായിക്കുമ്പോൾ ആ വാക്ക് വിട്ടു വായിക്കേണം.

‘സേലാ’ എന്ന വാക്ക് 71 പ്രാവശ്യം സങ്കീർത്തനങ്ങളിൽ (3:2 മുതൽ) കാണുന്നു. കൂടാതെ ഹബക്കൂകിൽ 3 പ്രാവശ്യവും (3:3, 9, 13). ഇത് കൂടാതെ ഒരു പ്രാവശ്യം സ്ഥലത്തിന്റെ പേരായും കാണുന്നു (2 രാജാക്കന്‍മാര്‍ 14 : 7). അങ്ങനെ മൊത്തത്തിൽ 75 പ്രാവശ്യം സേലാ എന്ന പദം ബൈബിളിൽ ഉണ്ട്.

🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇

ദൂദായിപ്പഴം

ഉല്‌പത്തി 30:14 ൽ ആണ് നാം ആദ്യമായി ദൂദായിപ്പഴത്തെ കാണുന്നത്.

പാലസ്തീനിലെ വയൽ വരമ്പുകളിൽ പടർന്നു കിടക്കുന്ന ഒരു ചെറു സസ്യം ആണിത്. ആകർഷകത്വം തോന്നുന്ന ഈ പഴം സന്താന വർദ്ധനവിനും ലൈംഗിക ശേഷിക്കും ഫലപ്രദമാണ് എന്ന് ഒരു ബൈബിൾ നിഘണ്ടുവിൽ രേഖപ്പെടുത്തിയിരിക്കുന്നു. അതുകൊണ്ടായിരിക്കാം റാഹേൽ ലേയയോട് ഈ പഴം ചോദിക്കുന്നത്. പക്ഷെ, റാഹേലിന്റെ ജീവിതത്തിൽ ദൂദായിപ്പഴം ഗുണം ചെയ്‌തില്ല.

ചിലർ ഈ ദൂദായിപ്പഴം യേശുക്രിസ്തു ആണെന്ന് പ്രസംഗിക്കാറുണ്ട്. ദായിപ്പഴത്തിൽ ക്രിസ്തുവിനെ കണ്ടെത്തുന്നത് ഭയങ്കരം തന്നെ.

മഞ്ഞ ‘പ്ലം — plum’ പോലെയുള്ള പഴങ്ങളുള്ള ഒരു കിഴങ്ങുവർഗ്ഗ സസ്യമാണ് ദൂദായിപ്പഴം അഥവാ മാൻ‌ഡ്രേക്ക്. മെയ് മാസത്തിൽ ഇത് വിളയുന്നു, ഇത് കോതമ്പു കൊയിത്തുകാലത്തു ഉണ്ടാകുന്ന ഫലമാണ് എന്ന് ഇവിടെ കാണുന്നു (ഉല്പത്തി 30:14).

ഉല്‌പത്തി 30-ൽ കണ്ടതിനു ശേഷം പിന്നെ നാം ദൂദായിപ്പഴം കാണുന്നത് ഉത്തമഗീതം 7:14 ൽ ആണ്. ദൂദായ്പഴം സുഗന്ധം വീശുന്ന ഒന്നാണ്.

🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇

ഈസോപ്പ്

1 രാജാക്കന്മാർ – 4:33- ൽ ശലോമോൻ ലെബാനോനിലെ ദേവദാരുമുതൽ ചുവരിന്മേൽ മുളെക്കുന്ന ഈസോപ്പുവരെയുള്ള വൃക്ഷാദികളെക്കുറിച്ചും മൃഗം, പക്ഷി, ഇഴജാതി, മത്സ്യം എന്നിവയെക്കുറിച്ചും പ്രസ്താവിച്ചു. ഇവിടെ ഈസോപ്പിനെ ‘ചുവരിന്മേൽ മുളക്കുന്ന വൃക്ഷം’ ആയി പറഞ്ഞിരിക്കുന്നു.

വലിയ മതിലുകളുടെ വിള്ളലുകളിൽ മുളച്ചുവരുന്ന ഈ ചെടിയെ ‘ചുവരിന്മേൽ മുളക്കുന്ന’ എന്നറിയപ്പെടുന്നു. ഇസ്രായേലിൽ സുലഭമായി കണ്ടുവരുന്ന ഈ സസ്യം സീനായിയിലും കണ്ടുവരുന്നു എന്ന് ഇസ്രായേൽ സന്ദർശിച്ചിട്ടുള്ളവർ പറയുന്നു. സുലഭമായി കണ്ടുവരുന്നതുകൊണ്ടാണ് ‘ചുവരിന്മേൽ മുളക്കുന്ന’ എന്ന പ്രയോഗം പറയുന്നത്. അല്ലാതെ വീടുകളുടെ എല്ലാം ചുവരിന്മേൽ ഇത് മുളക്കും എന്ന അർത്ഥത്തിൽ അല്ല.

ഈസോപ്പ് ഒരു ഔഷധമാണ്. ഈസോപ്പ് ചെടിയുടെ തണ്ടുകൾ നീളമുള്ളതും രോമാവൃതവുമാണ് (കരിമ്പിന്റെ തണ്ടുകളിൽ ഉള്ളതുപോലെ). ഇതിന്റെ ഇലകൾ ചായക്ക് സുഗന്ധം പകരുന്നതാണ്. ചെറിയ ഇലകളും സ്വർണ്ണനിറമുള്ള പൂക്കളും ഈ ചെടിയുടെ പ്രത്യേകതയാണ്. റൊട്ടിയുടെയും ഒലിവെണ്ണയുടെയും കൂടെ സാലഡ് ആയി ഇത് ഉപയോഗിക്കുന്നുണ്ട്.

പഴയ നിയമത്തിൽ ഇതിനെ പരാമര്ശിക്കുന്നിടത്തൊക്കെ ഇത് ശുദ്ധീകരണം പോലെയുള്ള കർമ്മാദികൾക്ക് ഉപയോഗിക്കുന്നതായി കാണാം.

സങ്കീർത്തനങ്ങൾ – 51:7 ഞാൻ നിർമ്മലനാകേണ്ടതിന്നു ഈസോപ്പുകൊണ്ടു എന്നെ ശുദ്ധീകരിക്കേണമേ എന്ന് ദാവീദ് പ്രാർത്ഥിക്കുന്നത് ഈ അർത്ഥത്തിൽ ആണ്. ‘ഈസോപ്പ്’ എന്ന ഒരു ‘സോപ്പ്’ ഇതുവരെയും കണ്ടുപിടിച്ചിട്ടില്ല.

ശുദ്ധീകരണ ചടങ്ങുകൾക്കു വെള്ളമോ രക്തമോ തളിക്കാനുപയോഗിക്കുന്ന നേർത്ത ശാഖകളും ഇലകളുമുള്ള ഒരു ചെടിയാണിത്. ഈസോപ്പ് ചെടിയുടെ ഒരു കെട്ടു എടുത്താണ് പെസഹായുടെ സമയത്തു കുഞ്ഞാടിന്റെ രക്തം കട്ടിള കാലിന്മേൽ പുരട്ടുന്നത്. ഈസോപ്പ് അല്ല ശുദ്ധീകരിക്കുന്നത് പിന്നെയോ രക്തമാണ്. ഇത് രക്തം തളിക്കുവാൻ ഉപയോഗിക്കുന്നു (ലേവ്യ 14:4, Numbers 29:6, 18 & Hebrew 9:19).

ഈസോപ്പ് ചെടിയുടെ ശാസ്ത്ര നാമം ‘ഒറിഗാനം സിറിയാകാം’ എന്നാണ്. ഈ ചെടി എബ്രായ ഭാഷയിൽ ‘ഈസോപ്പ്’ എന്നും അറബിയിൽ ‘സാത്താർ’ എന്നും അറിയപ്പെടുന്നു.

എന്നാൽ യോഹന്നാൻ 19:29 ൽ നാം കാണുന്നത് : അവിടെ പുളിച്ച വീഞ്ഞു നിറഞ്ഞോരു പാത്രം വെച്ചിട്ടുണ്ടായിരുന്നു; അവർ ഒരു സ്പോങ്ങ് പുളിച്ചവീഞ്ഞു നിറെച്ചു ‘ഈസോപ്പുതണ്ടിന്മേൽ’ ആക്കി അവന്റെ വായോടു അടുപ്പിച്ചു.

മത്തായിയും (മത്തായി – 27:48) മർക്കോസും (മർക്കൊസ് – 15:36) പറയുന്നത് ഓടതണ്ടിന്മേൽ എന്നാണ്. ശരിക്കും ക്രൂശിൽ കിടക്കുന്ന യേശുവിനു കുടിക്കുവാൻ കൊടുത്തത് എന്തിൻമേൽ ആണ്?

നാം മുകളിൽ ചിന്തിച്ച ഈസോപ്പ് ചെറിയ സസ്യം (Herb) ആണ്. എന്നാൽ ഇവിടെ കാണുന്നത് മറ്റൊന്നാണ്. കാരണം തണ്ടിന്മേൽ ആക്കി അവന്റെ വായോടു അടുപ്പിച്ചു എന്നാണ്. ഇത് ഒരു തരം ധാന്യച്ചെടിയാണ്. പുൽച്ചെടികളുടെ തണ്ടിന്റെ അകം പൊള്ളപോലെ ആണല്ലോ.

വചന പണ്ഡിതരുടെ അഭിപ്രായത്തിൽ പലസ്തീൻ നാട്ടിൽ ധാരാളമായി കാണുന്ന ഒരു ധാന്യത്തിന്റെ പേരും ഈസോപ്പ് എന്നാണ്. ഈ ധാന്യമായ ഈസോപ്പിന്റെ തണ്ടാണ് ഓടത്തണ്ടു എന്നറിയപ്പെടുന്നത്. ഈ ഓടത്തണ്ട് ആയിരിക്കാം യേശുവിനു പുളിച്ച വീഞ്ഞു ഉയർത്തിക്കൊടുക്കാൻ ഉപയോഗിച്ചത്.

ചുരുക്കി പറഞ്ഞാൽ ഈസോപ്പ് എന്നറിയപ്പെടുന്ന രണ്ടു തരം സസ്യങ്ങൾ പലസ്തീൻ നാട്ടിൽ ഉണ്ടെന്നു പറയാം.

🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇

ഏലീയാവ് (Elijah)

പേരിനർത്ഥം — യഹോവ എൻ്റെ ദൈവം

ഉത്തരരാജ്യമായ യിസ്രായേലിലെ ഒന്നാമത്തെ വലിയ പ്രവാചകനാണ് ഏലീയാവ്. ചുഴലിക്കാറ്റുപോലെ പ്രത്യക്ഷപ്പെടുകയും ചുഴലിക്കാറ്റിൽ അപ്രത്യക്ഷനാകുകയും ചെയ്ത ഒരു പ്രവാചകനാണദ്ദേഹം. ദൈവത്തിന്റെ ആത്മാവു പ്രവാചകനെ അവതരിപ്പിക്കുകയും ആത്മാവ് അദ്ദേഹത്തെ മാറ്റുകയും ചെയ്തു. പ്രവാചകന്റെ പശ്ചാത്തലത്തെക്കുറിച്ച് ഒരക്ഷരവും പറയാതെയാണ് ഏലീയാവിനെ അവതരിപ്പിച്ചിട്ടുള്ളത്. ആഹാബിന്റെ ഭരണകാലത്ത് ഗിലെയാദിലെ തിശ്ബിയിൽ നിന്നുള്ള തിശ്ബ്യനായ ഏലീയാവ് ആഹാബിന്റെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു. “ഞാൻ സേവിച്ചു നില്ക്കുന്ന യഹോവയാണ, ഞാൻ പറഞ്ഞല്ലാതെ ഈയാണ്ടുകളിൽ മഞ്ഞും മഴയും ഉണ്ടാകയില്ല എന്നു പറഞ്ഞു.” (1രാജാ, 17:1). 

സീദോന്യരാജാവായ എത്-ബാലിന്റെ മകൾ ഈസേബെലിനെ ആഹാബ് രാജാവു വിവാഹം കഴിച്ചു. അതോടുകൂടി ബാൽ പൂജ യിസ്രായേലിൽ പ്രബലമായി. രാജാവിന്റെ സഹായത്തോടുകൂടി യഹോവയുടെ പ്രവാചകന്മാരെ കൊല്ലിക്കുകയും ബാലിനും അശേരയ്ക്കും പുരോഹിതന്മാരെയും പ്രവാചകന്മാരെയും നിയമിക്കുകയും ചെയ്തു. അങ്ങനെ യഹോവയുടെ ആരാധന യിസ്രായേലിൽ നിർമ്മൂലമാകുകയും അവശേഷിച്ച പ്രവാചകന്മാർ ഭയന്നു ഗുഹകളിൽ ഒളിക്കുകയും ചെയ്തു. യഹോവയുടെ പ്രവാചകന്മാർക്കു ഈസേബെൽ പേടി സ്വപ്നമായി മാറി. ഈ അന്തരീക്ഷത്തിലാണ് നിർഭയത്വത്തിന്റെയും തീക്ഷ്ണതയുടെയും പര്യായമായ ഏലീയാവ് ആഹാബിന്റെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു മഴപെയ്യില്ലെന്ന് അറിയിച്ചത്. ആഹാബുരാജാവിന് ഈ മുന്നറിയിപ്പ് നല്കിയശേഷം യഹോവയുടെ നിർദ്ദേശമനുസരിച്ച് ഏലീയാവ് യോർദ്ദാനു കിഴക്കുള്ള കെരീത്ത് തോട്ടിന്നരികെ ഒളിച്ചിരുന്നു. അവിടെ തോടു വറ്റുന്നതുവരെ പ്രവാചകന് കാക്ക അപ്പവും ഇറച്ചിയും കൊണ്ടു വന്നു കൊടുത്തു. (1രാജാ, 17:6). തോട്ടിലെ വെള്ളം വറ്റിയപ്പോൾ യഹോവയുടെ കല്പനപ്രകാരം ഏലീയാവ് സാരെഫാത്തിൽ ചെന്നു ഒരു വിധവയുടെ വീട്ടിൽ പാർത്തു. ഈസേബെലിന്റെ ജന്മദേശമായ സീദോനിലെ പട്ടണമാണ് സാരെഫാത്ത്. പട്ടണവാതില്ക്കൽ ഒരു കനാന്യ വിധവ വിറകുപെറുക്കുന്നതു കണ്ടു. പ്രവാചകൻ അവളോടു അപ്പവും വെള്ളവും ചോദിച്ചു. ശേഷിച്ച എണ്ണയും മാവും തീർന്നാലുടൻ പട്ടിണികിടന്ന് മരിക്കുവാൻ അവർ നിശ്ചയിച്ചുകഴിഞ്ഞിരുന്നു. പ്രവാചകന്റെ അപേക്ഷയനുസരിച്ച് വിധവ അപ്പവും വെളളവും കൊടുത്തു. തന്മൂലം ക്ഷാമം തീർന്നതുവരെ അവളുടെ കലത്തിലെ മാവു തീരാതെയും ഭരണിയിലെ എണ്ണ കുറയാതെയും ഇരുന്നു. (1രാജാ, 17:16). ആ വിധവയുടെ മകൻ ദീനം വന്നു മരിച്ചു. ഏലീയാവ് മൂന്നു പ്രാവശ്യം കുട്ടിയുടെമേൽ കവിണ്ണുവീണു ദൈവത്തോടപേക്ഷിച്ചു. കുട്ടിയുടെ പ്രാണൻ മടങ്ങിവന്നു അവൻ ജീവിച്ചു.(1രാജാ, 17:21-22). 

മൂന്നു വർഷവും ആറുമാസവും മഴപെയ്യാതിരുന്നു. യാക്കോ, 5:17). ഏലീയാവ് ആഹാബിൻറ മുമ്പിൽ വീണ്ടും പ്രത്യക്ഷപ്പെട്ടു. അപ്പോൾ ആഹാബ് ‘ആർ ഇത്? യിസ്രായേലിനെ കഷ്ടപ്പെടുത്തുന്നവനോ എന്നു ചോദിച്ചു’ അതിന് ഏലീയാവു ‘യിസ്രായേലിനെ കഷ്ടപ്പെടുത്തുന്നതു ഞാനല്ല, നീയും നിന്റെ പിതൃഭവനവുമത്ര നിങ്ങൾ യഹോവയുടെ കല്പനകളെ ഉപേക്ഷിക്കുകയും നീ ബാൽവിഗ്രഹങ്ങളെ ചെന്നു സേവിക്കുകയും ചെയ്യുന്നതു കൊണ്ടുതന്നെ’ എന്ന് ഉത്തരം പറഞ്ഞു. (1രാജാ, 18:17-18). തുടർന്നു പ്രവാചകനും, ബാലിന്റെ 450 പ്രവാചകന്മാരും, അശേരയുടെ 400 പ്രവാചകന്മാരും തമ്മിൽ ഒരു മത്സരം ഏലീയാവ് നിർദ്ദേശിച്ചു. ആഹാബ് ഈ നിർദ്ദേശം അംഗീകരിച്ചു. അഗ്നിയുടെ അധിദേവനാണു ബാൽ. രണ്ട് കാളകളെ കൊന്ന് ഓരോ യാഗപീഠത്തിൽ വയ്ക്കണം; ഒന്നു ബാലിനും മറ്റൊന്ന് യഹോവയ്ക്കും. ഏതിനെയാണോ അഗ്നി താനേ ഇറങ്ങി ദഹിപ്പിക്കുന്നത് ആ ദേവന്റെ പ്രജകളാണ് യിസായേല്യർ. ആദ്യത്തെ അവസരം ബാലിന്റെ ആൾക്കാർക്കു നല്കി. രാവിലെ മുതൽ ഉച്ചവരെ അവർ ബാലിനെ വിളിച്ചപേക്ഷിച്ചു; ബലിപീഠത്തിനു ചുറ്റും തുള്ളിച്ചാടി; സ്വയം മുറിവേല്പിച്ചു രക്തം ഒഴുക്കി. ഭോജനയാഗം കഴിക്കുന്ന സമയംവരെ ഇതു തുടർന്നു. ഒരു ഉത്തരവും ലഭിച്ചില്ല. അനന്തരം ഇടിഞ്ഞുകിടന്ന യഹോവയുടെ യാഗപീഠം ഏലീയാവു നന്നാക്കി. കാളയെ അതിന്മേൽ വച്ചു. യാഗമൃഗത്തെയും യാഗപീഠത്തെയും വെള്ളം കൊണ്ടു നനച്ചു. ഭോജന യാഗത്തിന്റെ സമയത്ത് ഏലീയാവു പ്രാർത്ഥിച്ചു. “അബ്രാഹാമിന്റെയും യിസഹാക്കിന്റെയും യിസായേലിൻറയും ദൈവമായ യഹോവേ, യിസ്രായേലിൽ നീ ദൈവമെന്നും ഞാൻ നിന്റെ ദാസനെന്നും ഈ കാര്യങ്ങളൊക്കെയും ഞാൻ നിന്റെ കല്പനപ്രകാരം ചെയ്തുവെന്നും ഇന്നു വെളിപ്പെട്ടു വരട്ടെ.” (1രാജാ, 18:36). ഉടനെ സ്വർഗ്ഗത്തിൽ നിന്നും തീ ഇറങ്ങി ഹോമയാഗവും വിറകും മണ്ണും ദഹിപ്പിച്ച് തോട്ടിലെ വെള്ളവും വറ്റിച്ചു. ‘യഹോവ തന്നേ ദൈവം’ എന്നു ജനം ഏറ്റുപറഞ്ഞു. ബാലിൻ്റെ പ്രവാചകന്മാരെ പിടിച്ച് കീശോൻ തോട്ടിന്നരികെ കൊണ്ടു ചെന്ന് അവിടെവച്ച് വെട്ടിക്കൊന്നു. തുടർന്നു ഏലീയാവ് മഴയ്ക്കുവേണ്ടി പ്രാർത്ഥിക്കുകയും മഴപെയ്യുകയും ചെയ്തു. 

ബാലിന്റെ പ്രവാചകന്മാർ നശിച്ചതോടുകൂടി ആഹാബ് ഭയപ്പെട്ടു. എന്നാൽ അത് ഈസേബൈലിൽ ഒരു ചലനവും സൃഷ്ടിച്ചില്ല. ഏലീയാപ്രവാചകനെ കൊല്ലാനുള്ള പ്രതിജ്ഞ അവളെടുത്തു. ഈ പ്രതിസന്ധിയിൽ ഏലീയാവു അവിടം വിട്ടോടി. ഏലീയാവിനോടൊപ്പം ഒരു ബാല്യക്കാരൻ ഉണ്ടായിരുന്നു. യെഹൂദാ പാരമ്പര്യമനുസരിച്ചു പ്രവാചകനെ അനുഗമിച്ച ഈ ബാല്യക്കാരൻ വിധവയുടെ മകനായിരുന്നു. ബേർ-ശേബയിൽ എത്തിയ ശേഷം ബാല്യക്കാരനെ അവിടെ വിട്ടിട്ട് പ്രവാചകൻ മരുഭൂമിയിൽ ചെന്ന് ഒരു ചുരച്ചെടിയുടെ തണലിലിരുന്ന് മരിപ്പാനാഗ്രഹിച്ചു. പ്രവാചകൻ ആകെ തളരുകയും തകരുകയും ചെയ്തു. ഈ അവസ്ഥയിലും ഉറക്കവും ഭക്ഷണവും അത്ഭുതകരമായി ലഭിച്ചു. ആ ഭക്ഷണത്തിൻ്റെ ഉത്തേജനത്തിൽ നാല്പതുദിവസം നടന്നു ഹോരേബ് പർവ്വതത്തിൽ എത്തി, ഒരു രാത്രി അവിടെ ഗുഹയിൽ കഴിഞ്ഞു. പ്രഭാതത്തിൽ യഹോവ ഏലീയാവിനോട് ‘ഏലീയാവേ, ഇവിടെ നിനക്കെന്തു കാര്യം’ എന്നു ചോദിച്ചു. ഉടൻ തന്റെ നിലപാടിനെ ന്യായീകരിച്ചുകൊണ്ട് യഹോവയ്ക്ക് വേണ്ടിയുളള തന്റെ തീക്ഷ്ണതയെക്കുറിച്ചും യിസ്രായേല്യരുടെ വിശ്വാസത്യാഗത്തെക്കുറിച്ചും എലീയാവു പറഞ്ഞു. ‘യിസ്രായേൽ മക്കൾ നിന്റെ നിയമത്തെ ഉപേക്ഷിച്ചു, നിന്റെ യാഗപീഠങ്ങളെ ഇടിച്ചു, നിന്റെ പ്രവാചകന്മാരെ വാൾകൊണ്ടു കൊന്നുകളഞ്ഞു; ഞാൻ ഒരുത്തൻ മാത്രം ശേഷിച്ചിരിക്കുന്നു; എനിക്കും അവർ ജീവഹാനി വരുത്തുവാൻ നോക്കുന്നു’ എന്നു പറഞ്ഞു. (1രാജാ, 19:13-14). ഏലീയാവിന് ദൈവത്തിന്റെ ഒരു വെളിപ്പാട് ഉണ്ടായി. പ്രകൃതിയുടെ ഭയാനകമായ വെളിപ്പാടിൽ യഹോവ ഇല്ലായിരുന്നു. തുടർന്നു ഒരു മൃദുസ്വരത്തിലാണ് യഹോവ പ്രവാചകനോടു സംസാരിച്ചത്. എലീയാവ് ദൈവത്തിന്റെ വിളി തിരിച്ചറിഞ്ഞു പുതപ്പുകൊണ്ട് മുഖംമൂടി ദൈവനിയോഗിത്തിനായി കാത്തുനിന്നു. മുന്നു കല്പനകൾ യഹോവ നല്കി: 1. ഹസായേലിനെ അരാം രാജാവായി അഭിഷേകം ചെയ്യുക. 2. നിംശിയുടെ പുത്രനായ യേഹുവിനെ യിസ്രായേൽ രാജാവായി അഭിഷേകം ചെയ്യുക. 3. ശാഫാത്തിന്റെ മകനായ എലീശയെ തന്റെ അനന്തരഗാമിയായി അഭിഷേകം ചെയ്യുക. ഇവയിൽ ആദ്യത്തെ രണ്ടു കല്പനകളും നിറവേററിയത് ഏലീശയാണ്. മൂന്നാമത്തേതു ഏലീയാവു തന്നെ ചെയ്തു. (1രാജാ, 19:9-18). അരാമിലും യിസ്രായേലിലും പുതിയ രാജാക്കന്മാരെ അഭിഷേകം ചെയ്യുന്നതുകൊണ്ടുണ്ടാകുന്ന രാഷ്ട്രീയ തകിടം മറിച്ചിലിൽ വിശ്വാസത്യാഗം മതിയായ രീതിയിൽ ശിക്ഷിപ്പെടും. എന്നാൽ പുതിയ രാജാക്കന്മാരെ അഭിഷേകം ചെയ്യുവാൻ കാലം പക്വമായിരുന്നില്ല. ഏലീയാവു സഞ്ചരിച്ചു ആബേൽ മെഹോലയിലെത്തി, നിലം ഉഴുതുകൊണ്ടിരുന്ന ഏലീശയെ കണ്ടെത്തി. ഒരക്ഷരവും സംസാരിക്കാതെ തന്റെ പുതപ്പ് എലീശയുടെ മേൽ ഇട്ടു. പ്രവാചകന്റെ വിളി എലീശ സ്വീകരിക്കുകയും ഭൃത്യനായി ഏലീയാവിനെ ശുശ്രൂഷിക്കുകയും ചെയ്തു. 

ഈ കാലത്ത് ആഹാബിന്റെ പ്രതാപം വർദ്ധിച്ചു വരികയായിരുന്നു. അരാമ്യരിൽ നിന്നുള്ള സൈനിക വെല്ലുവിളികളെ ആഹാബ് സമർത്ഥമായി അഭിമുഖീകരിച്ചു. നഷ്ടപ്പെട്ടുപോയ പട്ടണങ്ങൾ വീണ്ടെടുക്കുകയും ആദായകരമായ വാണിജ്യ ഉടമ്പടികൾ ചെയ്യുകയും ചെയ്തു. കൊട്ടാരംവക ഭൂമിയുടെ വിസ്തീർണ്ണം വർദ്ധിപ്പിക്കുവാനും ആഹാബു ശമിച്ചു. ഈസേബെലിന്റെ സഹായത്തോടുകൂടി നാബോത്തിന്റെ മേൽ ദൈവദൂഷണവും രാജദൂഷണവും ചുമത്തി അയാളെ കൊന്നു. അതിനുശേഷം നാബോത്തിന്റെ മുന്തിരിത്തോട്ടം കൈവശമാക്കാനായി ആഹാബു പോയി. ആ സമയം ഏലീയാ പ്രവാചകൻ ആഹാബിനെ കണ്ടു. ഉടൻ ആഹാബ് ഏലീയാവിനോട്  ‘എന്റെ ശതുവേ, നീ എന്നെ കണ്ടെത്തിയോ എന്നു പറഞ്ഞു.’ നാബോത്തിന്റെ വധത്തിനു ശിക്ഷയായി ആഹാബു വംശത്തിന്റെ സമ്പൂർണ്ണനാശവും ഈസേബെലിന്റെ നിന്ദ്യവും ഹീനവും ആയ മരണവും പ്രവാചകൻ മുന്നറിയിച്ചു. ആഹാബിന്റെ ഹൃദയം ഉരകി; അവൻ അനുതപിച്ചു. തന്മൂലം നാശത്തിൻറ കാലം നീട്ടിവയ്ക്കപ്പെട്ടു. 

ആഹാബിനുശേഷം പുത്രനായ അഹസ്യാവ് രാജാവായി. അവൻ്റെ വാഴ്ചയുടെ രണ്ടാം വർഷത്തിൽ അഹസ്യാവ് മാളികയുടെ കിളിവാതിലിൽ കൂടി വീണു രോഗിയായി. രോഗത്തെക്കുറിച്ചറിയുന്നതിനു എക്രോനിലെ ദേവനായ ബാൽസെബൂബിനോടു ചോദിക്കുവാൻ അഹസ്യാവ് ദൂതന്മാരെ അയച്ചു. (2രാജാ, 1:2). ദൈവദുതൻ നിയോഗമനുസരിച്ച് ഏലീയാവ് രാജദൂതന്മാരെ കണ്ട് രാജാവു മരിക്കുമെന്ന സന്ദേശവുമായി അവരെ മടക്കി അയച്ചു. ഈ വിവരം ദൂതന്മാർ അറിയിച്ചപ്പോൾ അഹസ്യാവ് ഏലീയാവിനെ ബന്ധിക്കുന്നതിന് അമ്പതു പടയാളികളെ അയച്ചു. ഏലീയാവു മലമുകളിൽ ഇരിക്കുകയായിരുന്നു. ഏലീയാവ് പ്രാർത്ഥിക്കുകയും ആകാശത്തിൽ നിന്നു തീ ഇറങ്ങി അവരെ നശിപ്പിക്കുകയും ചെയ്തു. വീണ്ടും രാജാവയച്ച അമ്പതു പടയാളികളടങ്ങിയ ഗണത്തിനും ഇതേ അവസ്ഥ ഉണ്ടായി. ഒടുവിൽ ഏലീയാവ് രാജാവിന്റെ അടുക്കൽ നേരിട്ടുവന്ന് രാജാവിന്റെ നാശം വെളിപ്പെടുത്തി. അഹസ്യാവ് കുഞ്ഞുങ്ങളില്ലാതെ മരിക്കുകയും സഹോദരനായ യെഹോരാം രാജാവാകുകയും ചെയ്തു. യെഹൂദാ രാജാവായ യെഹോരാം ആഹാബിന്റെ മകളെ വിവാഹം കഴിച്ചു, യിസ്രായേൽ രാജാക്കന്മാരുടെ വഴികളിൽ നടന്നു. അവൻ ദുഷ്ടതയെ കുറ്റപ്പെടുത്തിക്കൊണ്ടും മരണം പ്രവചിച്ചു കൊണ്ടും ഏലീയാവു എഴുത്തയച്ചു. (2ദിന, 21:12-15). 

യഹോവ ഏലീയാവിനെ ചുഴലിക്കാറ്റിൽ സ്വർഗ്ഗത്തിലേക്കെടുക്കുവാൻ ഭാവിക്കുകയായിരുന്നു. (2രാജാ, 2:1). ഈ സന്ദർഭത്തിൽ ഏലീയാവ് എലീശയെ പരിശോധിച്ചു. യെരീഹോവിലേക്കു പോകുമ്പോൾ എലീശയെ ബേഥേലിൽ തന്നെ താമസിച്ചുകൊൾവാൻ മൂന്നു പ്രാവശ്യം ഏലീയാവ് പറഞ്ഞു. മൂന്നുപ്രാവശ്യവും ഏലീയാവിനെ വിടുകയില്ലെന്നു എലീശാ നിർബന്ധം പിടിച്ചു. യോർദ്ദാനിലെത്തിയപ്പോൾ ഏലീയാവ് പുതപ്പുകൊണ്ട് വെള്ളത്തെ അടിച്ചു, ഉണങ്ങിയ നിലത്തന്നപോലെ അവർ നദി കടന്നു. യോശുവയുടെ കാലത്ത് യിസ്രായേൽമക്കൾ നദി കടന്നതും ഇപ്രകാരമായിരുന്നു. യോർദ്ദാൻ കടന്നശേഷം ഏലീയാവു എലീശയോടു: ഞാൻ നിങ്കൽ നിന്നു എടുത്തുകൊളളപ്പെടും മുമ്പെ ഞാൻ നിനക്കു എന്തു ചെയ്ത തരേണം? ചോദിച്ചു കൊൾക എന്നു പറഞ്ഞു. അതിനു എലീശാ: നിന്റെ ആത്മാവിൽ ഇരട്ടിപങ്കു എന്റെ മേൽ വരുമാറാകട്ടെ എന്നു പറഞ്ഞു. (2രാജാ, 2:9). ഇരട്ടിപ്പങ്ക് ആദ്യജാതന്റെ അവകാശമാണ്. ആരോഹണ സമയത്ത് ഏലീയാവിനെ കാണുമെങ്കിൽ എലീശയുടെ ആഗ്രഹം സഫലമാകുമെന്ന് ഏലീയാവ് വാഗ്ദാനം നല്കി. അവർ നടന്നു പോകുമ്പോൾ അഗ്നിരഥവും അഗ്ന്യശ്വങ്ങളും പ്രത്യക്ഷപ്പെട്ട് അവരെ വേർപിരിച്ചു. ചുഴലിക്കാറ്റിൽ ഏലീയാവു സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെട്ടു. ആ സമയത്ത് വിരഹാർത്തനായ ഒരു കുഞ്ഞിനെപ്പോലെ എലീശാ നിലവിളിച്ചും ‘എന്റെ പിതാവേ, എന്റെ പിതാവേ, യിസ്രായേലിന്റെ തേരും തേരാളികളും എന്നു നിലവിളിച്ചു.’ ഏലീയാവിൽ നിന്നു വീണ പുതപ്പും എടുത്തു എലീശാ മടങ്ങിപ്പോന്നു. (2രാജാ, 2:1-13). 

ഉദാത്തമായ സ്വഭാവത്തിന്റെ ഉടമയായിരുന്നു ഏലീയാവ് തന്റെ ജീവിതത്തിൻറെ പ്രധാന ലക്ഷ്യം ദൈവനാമത്തിനു വേണ്ടി എരിയുകയായിരുന്നു. ഏലീയാവിൻറ വിശ്വാസത്തെ ഉലയ്ക്കുന്നതിനു യാതൊരു പ്രതിലോമ ശക്തികൾക്കും കഴിഞ്ഞില്ല. രാജകീയാധികാരവും ക്ഷാമവും വരൾച്ചയും പ്രവാചകന്റെ ധൈര്യത്തെ ക്ഷയിപ്പിച്ചില്ല. പാപത്തിൻ്റെ നേർക്ക് ഒടുങ്ങാത്ത രോഷമുണ്ടായിരുന്നു ഏലീയാവിന്. ഒന്നിലധികം പ്രാവശ്യം പ്രവാചകൻ്റെ പ്രാർത്ഥനയിൽ സ്വർഗ്ഗത്തിൽ നിന്നു അഗ്നി ഇറങ്ങി. മൃദുല ഹൃദയനായിരുന്നു ഏലീയാവ്. കുഞ്ഞു നഷ്ടപ്പെട്ടുപോയ വിധവയോടു പ്രവാചകൻ സഹതപിക്കുകയും കുഞ്ഞിനെ ജീവിപ്പിക്കുകയും ചെയ്തു. ഏകാന്ത ജീവിതത്തിലായിരുന്നു പ്രവാചകനു താത്പര്യം. ദൈവത്തിൽ നിന്നു ലഭിക്കുന്ന സന്ദേശം നല്കുന്നതിനു മാത്രമായിരുന്നു മനുഷ്യരുടെ മുമ്പിൽ അദ്ദേഹം പ്രത്യക്ഷപ്പെട്ടത്. അത്ഭുതം പ്രവർത്തിച്ചു ദൈവത്തിന്റെ അരുളപ്പാട് സ്ഥിരീകരിച്ചശേഷം മനുഷ്യരുടെ ദൃഷ്ടിയിൽ നിന്ന് അപ്രത്യക്ഷനായിരുന്നു. മറുരൂപ മലയിൽവച്ച് മോശെയും ഏലീയാവും പ്രത്യക്ഷപ്പെട്ട് യേശുക്രിസ്തുവിന്റെ നിര്യാണത്തെക്കുറിച്ച് യേശു ക്രിസ്തുവിനോടു സംസാരിച്ചു. (ലൂക്കൊ, 9:31). മരണം കാണാതെ എടുക്കപ്പെട്ട ഏലീയാവിൽ ഭാവി തലമുറകളുടെ പ്രത്യാശ ഘനീഭവിച്ചു. “യഹോവയുടെ വലുതും ഭയങ്കരവുമായ നാൾ വരുന്നതിനു മുമ്പ് ഞാൻ നിങ്ങൾക്കു ഏലീയാ പ്രവാചകനെ അയക്കുമെന്നും ഞാൻ വന്നു ഭൂമിയെ സംഹാരശപഥം കൊണ്ട് ദണ്ഡിപ്പിക്കാതിരിക്കേണ്ടതിന്നു അവൻ അപ്പന്മാരുടെ ഹൃദയം മക്കളോടും മക്കളുടെ ഹൃദയം അപ്പന്മാരോടും നിരപ്പിക്കും” (മലാ, 4:5-6) എന്നും ഉള്ള വാഗ്ദത്തമാണ് പഴയനിയമപ്രവചനത്തിന്റെ അന്ത്യവാക്യം.

ആരാണ് ആദാമിന്‍റെ ആദ്യ ഭാര്യ?

ആദാമിനെ സൃഷ്ടിച്ച ദൈവം, അവന് കൂട്ടായി സൃഷ്ടിച്ച ആദ്യ സ്ത്രീയാണ് ലില്ലിത്ത്. ഹീബ്രു മിത്തോളജി പ്രകാരം, ആദാമിനേയും ലില്ലിത്തിനെയും ദൈവം മണ്ണില്‍ നിന്ന് ഒരുമിച്ചാണ് സൃഷ്ടിച്ചത്. തുടര്‍ന്ന് ആര്, ആരെ അനുസരിക്കണം എന്ന വിഷയത്തില്‍ രണ്ട് പേരും തമ്മില്‍ വഴക്കായി. തനിക്ക് തുല്യനായി ഉണ്ടാക്കിയ ആദാമിനെ താന്‍ അനുസരിക്കേണ്ട കാര്യമില്ലെന്ന് ലില്ലിത്ത് തുറന്ന് പറഞ്ഞു, തന്നെ അനുസരിച്ചേ മതിയാകൂ എന്ന് ആദാമും കട്ടയ്ക്ക് നിന്നു. ഒടുക്കം ലില്ലിത്ത്, ആദാമിനെ ഉപേക്ഷിച്ച് പോവുകയും. തുടര്‍ന്ന് ആദാമിന് കൂട്ടായി, അവന്‍റെ വാരിയെല്ല് വച്ച് ദൈവം, ഈവയെ (Eva) ഉണ്ടാക്കുകയും ചെയ്തു.

Mesopotamian mythology അനുസരിച്ച് ലില്ലിത്ത് ഒരു demon ആണ്. നീണ്ട മുടിയും, വലിയ ചിറകുകളും ഉള്ള ലില്ലിത്ത് രാത്രിയില്‍ മനുഷ്യരെ ദ്രോഹിക്കാനായി ഇറങ്ങും. ഗര്‍ഭിണികളും, ചോരക്കുഞ്ഞുങ്ങളും ആണ് ലില്ലിത്തിന്‍റെ പ്രധാന ഇര. ഗര്‍ഭിണികളെ ദ്രോഹിക്കുന്ന ലില്ലിത്ത്, കുഞ്ഞുങ്ങളുടെ ചോര കുടിക്കുകയും, ആണുങ്ങളുമായി ബന്ധപ്പെട്ട് ആരുടെ ഊര്‍ജ്ജം വലിച്ചെടുക്കുകയും ചെയ്യും. ഗില്‍ഗാമേഷിന്‍റെ ഇതിഹാസത്തില്‍ പറഞ്ഞത് പ്രകാരം ലില്ലിത്ത് ആണ് എല്ലാ ഡീമന്‍സിന്‍റെയും അമ്മ. ആദ്യത്തെ വാമ്പയറും ഇവര് തന്നെയാണെന്ന് ഇതിഹാസങ്ങളിലും ചില മിത്തുകളിലും പറയപ്പെടുന്നു.

ഹീബ്രു വിശ്വാസപ്രാകാരവും ലില്ലിത്ത് ഒരു demon തന്നെയാണ്. ആണ്‍ കുഞ്ഞുങ്ങളാണ് ലില്ലിത്തിന്‍റെ പ്രധാന ഇരകള്‍. ലില്ലിത്ത് കുഞ്ഞുങ്ങളെ ദ്രോഹിക്കാതിരിക്കാന്‍ അവരുടെ കഴുത്തില്‍ മൂന്ന് മാലാഖമാരുടെ പേരുകള്‍ എഴുതിയ രക്ഷ അണിയിക്കുന്ന ശീലമുണ്ടായിരുന്നു ജൂതര്‍ക്ക്. അത് കൂടാതെ വീട്ടില്‍ ലില്ലിത്തിന് പ്രവേശനമില്ല എന്ന് എഴുതി വയ്ക്കുകയും ചെയ്തിരുന്നു. ചില എഴുത്തുകളില്‍, ഈ demon ലില്ലിത്ത് അല്ല, ലില്ലിത്തിന്‍റെ സന്തതിയായ ലില്ലിന്‍ ആണെന്നും വാദമുണ്ട്.

ഉല്‍പത്തി പുസ്തകത്തില്‍, ആദാമിന്‍റെ വാരിയെല്ലില്‍ നിന്ന് ദൈവം ഈവയെ ഉണ്ടാക്കിയെന്ന് പറയുന്ന വചനത്തിന് മുന്‍പ് തന്നെ, ദൈവം ഒരു പുരുഷനെയും, സ്ത്രീയെയും സ്വരൂപത്തില്‍ ഉണ്ടാക്കിയതായി പറയുന്നുണ്ട്. ഇത് ലില്ലിത്തിനെ കുറിച്ചാണെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു.

ആദാമിനെ ഉപേക്ഷിച്ച് പറന്ന ലില്ലിത്ത് നേരെ സമാഏല്‍ മാലാഖയുടെ അടുത്തേക്കാണ് പോയത്. സമാഏല്‍ മരണത്തിന്‍റെ മാലാഖയാണെന്നും, അല്ല demon king ആണെന്നും പറയപ്പെടുന്നു. തന്നെ തുല്യയായി കണക്കാക്കുന്ന സാമാഏലിന്‍റെ കുഞ്ഞുങ്ങളെ പേറാനാണ് അവള്‍ അങ്ങോട്ട്‌ തിരിച്ചത്. ലില്ലിത്തിനെ തിരികെ കൊണ്ട് വരാന്‍, ദൈവം, മൂന്ന് മാലാഖമാരെ അയച്ചു. Senoy, Sansenoy, Semangelof എന്നിവയായിരുന്നു അവരുടെ പേരുകള്‍. ലില്ലിത്തിനെ അവര്‍, ചെങ്കടലിന് മുകളില്‍ വച്ച് കണ്ടെത്തിയപ്പോള്‍, കോപത്തോടെ അവള്‍ തിരികെ വരാന്‍ കൂട്ടാക്കിയില്ല. അതിനിടെ ദൈവം ആദാമിനായി ഈവയെ സൃഷ്ടിച്ചു എന്ന് കൂടെ കേട്ടതോടെ അവളുടെ കോപം ഇരട്ടിച്ചു. ലില്ലിത്ത് തിരികെ ചെന്നില്ലെങ്കില്‍, ദിവസവും അവളുടെ നൂറ് കുഞ്ഞുങ്ങളെ വീതം കൊന്ന് കളയുമെന്ന ദൈവത്തിന്‍റെ ഭീഷണി അവള്‍ തെല്ലും വകവച്ചില്ല. ആദാമിന്‍റെയും, ഈവയുടെയും സന്തതി പരമ്പരകളെ വെറുതെവിടില്ലെന്ന് അവളും തിരിച്ചടിച്ചു. അങ്ങിനെ അവള്‍ സാമാഏലിന്‍റെ അടുത്തേക്ക് തന്നെ ചെന്ന്, അവിടെ ജീവിക്കാന്‍ ആരംഭിച്ചു. അവള്‍ക്കുണ്ടാകുന്ന demon കുഞ്ഞുങ്ങള്‍, ദൈവത്തിന്‍റെ വിധിയനുസരിച്ച് ദിവസവും കൊല്ലപ്പെടാനും തുടങ്ങി.

പ്രതികാരദാഹിയായ ലില്ലിത്ത് ആദാമിന്‍റെ സന്തതികളെ വേട്ടയാടാന്‍ തുടങ്ങി. പക്ഷെ മാലാഖമാരുടെ നിര്‍ഭന്ധത്തിന് വഴങ്ങി, അവള്‍ ഒരു കാര്യം മാത്രം സമ്മതിച്ചിരുന്നു. ആ മൂന്ന് മാലാഖമാരുടെയും പേരുകള്‍ എഴുതിയ രക്ഷകളോ, ഫലകങ്ങളോ ഉള്ള വീടുകളിലെ കുഞ്ഞുങ്ങളെ അവള്‍ ഒന്നും ചെയ്യില്ലെന്ന്.

ഈവയെ തെറ്റിദ്ധരിപ്പിച്ച് വിലക്കപ്പെട്ട കനി കഴിപ്പിച്ച പാമ്പ് ലില്ലിത്ത് ആണെന്നും, അല്ല ആ പാമ്പ് ലില്ലിത്തിന്‍റെ പങ്കാളിയാണെന്നും കഥകളുണ്ട്. എന്തായാലും പാമ്പും, ലില്ലിത്തും കൂടിയുള്ള കഥകള്‍ക്ക് യാതൊരു പഞ്ഞവുമില്ല.

കഥകള്‍ക്കും, മിത്തുകള്‍ക്കും അപ്പുറമായി ഇന്ന് ലില്ലിത്ത് പലര്‍ക്കും ഒരു ഹീറോ കൂടിയാണ്.

തനിക്ക് തുല്യനായി സൃഷ്ടിച്ച ആണിന് വഴങ്ങി ജീവിക്കണമെന്ന ദൈവത്തിന്‍റെ കല്പന പോലും തള്ളിക്കളഞ്ഞ ലില്ലിത്ത്, സ്വതന്ത്രയാകാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് ഒരു ഉത്തമ മാതൃകയാണെന്നാണ് പ്രമുഖ ഗായികയായ Sarah McLachlan അഭിപ്രായപ്പെടുന്നത്. വരുംവരായ്കകള്‍ മനസ്സിലാക്കിക്കൊണ്ട് തന്നെ എല്ലാം അനുഭവിക്കാന്‍ തയ്യാറായി, തന്‍റെ സ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊണ്ട ലില്ലിത്ത്, വളരെപ്പെട്ടെന്ന് തന്നെ ഫെമിനിന്‍ ഫ്രീഡത്തിന്‍റെ ചിഹ്നമായി മാറിയെന്ന് പ്രത്യേകം പറയേണ്ടല്ലോ. മറ്റൊരു കോമഡി എന്തെന്നാല്‍, പണ്ട്കാലങ്ങളില്‍ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്ന സ്ത്രീകളെ ലില്ലിത്തിന്‍റെ വിധി ചൂണ്ടിക്കാട്ടിയാണ് male dominated പുരോഹിത വര്‍ഗ്ഗം അടിച്ചമര്‍ത്തിയിരുന്നത്.

അടിച്ചൊതുക്കാന്‍ ഉപയോഗിച്ച അതേ വടി തന്നെ ഇന്ന് അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് വഴിയൊരുക്കാനും ഉപയോഗിക്കുന്നു.

(കടപ്പാട്)